Saturday, October 27, 2012

നോട്ടപ്പുള്ളി സമുദായത്തിന്റെ പ്രതീകമാണ് മഅ്ദനി

-ശിഹാബ് പൂക്കോട്ടൂര്‍

''നാലു വയസ്സ് മുതല്‍ ഓര്‍ഫനേജിലാണ് ഞാന്‍ താമസിക്കുന്നത്. ഓര്‍മ വെച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വീട്ടില്‍ താമസിക്കുന്നത്. ജയിലില്‍ വാപ്പയെ ഓരോ തവണ കാണുമ്പോഴും കരച്ചില്‍ അടക്കിവെക്കാനുള്ള ശേഷി ഞാന്‍ നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം കണ്ണിന്റെ കാഴ്ച പോയ ശേഷം ഉപ്പാനെ കാണുമ്പോള്‍ ആദ്യമായിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു കണ്ണ് അടച്ച് പിടിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇനി എനിക്ക് എന്റെ മക്കളെ കാണാന്‍ പറ്റിയില്ലെങ്കില്‍ എന്ന് അദ്ദേഹം പറയുമ്പോഴാണ് ആദ്യമായിട്ട് അദ്ദേഹം വിഷമിക്കുന്നത് പോലും ഞാന്‍ കാണുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിച്ചത്. അന്ന് പോലും അദ്ദേഹം പറഞ്ഞത് 'ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്തുനിന്നും ഒരു പിടി മണ്ണ് പോലും അതിക്രമമായി എടുത്തുപോകരുത്' എന്നാണ്.