Saturday, October 27, 2012

നോട്ടപ്പുള്ളി സമുദായത്തിന്റെ പ്രതീകമാണ് മഅ്ദനി

-ശിഹാബ് പൂക്കോട്ടൂര്‍

''നാലു വയസ്സ് മുതല്‍ ഓര്‍ഫനേജിലാണ് ഞാന്‍ താമസിക്കുന്നത്. ഓര്‍മ വെച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വീട്ടില്‍ താമസിക്കുന്നത്. ജയിലില്‍ വാപ്പയെ ഓരോ തവണ കാണുമ്പോഴും കരച്ചില്‍ അടക്കിവെക്കാനുള്ള ശേഷി ഞാന്‍ നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം കണ്ണിന്റെ കാഴ്ച പോയ ശേഷം ഉപ്പാനെ കാണുമ്പോള്‍ ആദ്യമായിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു കണ്ണ് അടച്ച് പിടിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇനി എനിക്ക് എന്റെ മക്കളെ കാണാന്‍ പറ്റിയില്ലെങ്കില്‍ എന്ന് അദ്ദേഹം പറയുമ്പോഴാണ് ആദ്യമായിട്ട് അദ്ദേഹം വിഷമിക്കുന്നത് പോലും ഞാന്‍ കാണുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിച്ചത്. അന്ന് പോലും അദ്ദേഹം പറഞ്ഞത് 'ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്തുനിന്നും ഒരു പിടി മണ്ണ് പോലും അതിക്രമമായി എടുത്തുപോകരുത്' എന്നാണ്.

Sunday, September 30, 2012

മഅ്ദനി വിഷയത്തില്‍ പാര്‍ട്ടികളുടെ മൗനം അപകടകരം -സെബാസ്റ്റ്യന്‍ പോള്‍


ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നേരിടുന്ന നീതിനിഷേധം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍ . കെട്ടിച്ചമക്കപ്പെട്ട കേസുകള്‍ സംബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ജനകീയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം വിചാരിച്ചാല്‍ ഒരാളെ എങ്ങനെ ക്രൂശിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.

Thursday, September 27, 2012

മഅ്ദനിയുടെ ജാമ്യം; വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി


ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ മൂന്നിന് വാദം നടക്കും. എതിര്‍വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളും ഒന്നായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി ഒമ്പതു കേസുകളും ഒന്നിച്ചാണ് പരിഗണിച്ചത്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തുവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് മഅ്ദനി പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ആറിന് ഹരജി പരിഗണിച്ച കോടതി ചികിത്സക്കുവേണ്ടി ജാമ്യം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. സ്ഫോടനത്തിന്‍െറ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്നയാളാണ് മഅ്ദനിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് അപേക്ഷ നിരസിക്കുന്നതെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

ഉയര്‍ന്ന കോടതികളില്‍നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതകൂടി ഇല്ലാതാക്കുന്ന രീതിയിലുള്ളതാണ് ഈ പരാമര്‍ശമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാറാണ് ഹൈകോടതിയില്‍ ഹാജരാവുന്നത്.

Tuesday, September 25, 2012

ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിയുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും


ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. അസുഖം മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്. മഅ്ദനിക്കെതിരായ ഒമ്പതു കേസുകളിലായി സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ തിങ്കളാഴ്ച ആദ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇത് പ്രോസിക്യൂഷന്‍ വാദത്തിനായി മാറ്റി.

ബാക്കിയുള്ള എട്ടു ജാമ്യാപേക്ഷകളാണ് 26ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, കേസിലെ 29ാം പ്രതി അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍, അഡ്വ. പി. ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

Friday, August 17, 2012

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?


രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.