Sunday, May 22, 2011

എന്തിന് ഈ കൊല്ലാക്കൊല - എ. റശീദുദ്ദീന്‍

(Published on Madhyamam Daily Online dated 13/05/2011)
അബ്ദുന്നാസിര്‍ മഅ്ദനി എന്ന പാവം മൗലവിയെ കൊല്ലാക്കൊല ചെയ്യുന്നതു കണ്ട്, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന ഷണ്ഡത്വവുമായി മുഴുവന്‍ ഇന്ത്യയും ആ നെറികേടിന്റെ കുഴിമാടത്തിലേക്ക് മണെ്ണറിയാനാണ് കാത്തുനില്‍ക്കുന്നത്. കര്‍ണാടക സര്‍ക്കാറിന് കേരളവും ഒളിസേവ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ അവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍ നിന്നു സമ്പാദിച്ച ചില രേഖകളുടെ പിന്‍ബലത്തിലാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റവും മുഴുത്ത കള്ളവുമായി സുപ്രീംകോടതിയിലെത്തുന്നത്. ജാമ്യം നല്‍കിയാല്‍ അദ്ദേഹത്തെ ഇനിയൊരിക്കല്‍ അറസ്റ്റ് ചെയ്യുക അസാധ്യമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഇന്നോളം മഅ്ദനിക്കു നേരെ ചാര്‍ജു ചെയ്ത എല്ലാ കേസുകളുടെയും (ആ കേസുകളുടെ നിലവാരത്തെ കുറിച്ചും അത്തരം കേസുകള്‍ ആര്‍ക്കെല്ലാമെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട് എന്നതും പൂര്‍ണമായി വിട്ടുകളഞ്ഞ്) അക്കാര്യത്തില്‍ കേരളത്തിന് പിന്നീട് ഒന്നും ചെയ്യാനാവാത്തതിന്റെയും ഫയലുകളാണ് കര്‍ണാടകയുടെ വാദമുഖങ്ങളില്‍ പ്രധാനം. ഇത്തവണ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ വിന്യസിക്കേണ്ടി വന്ന പോലിസ് സംഘത്തിന്റെ എണ്ണക്കണക്കും പൊതുഖജനാവിന് വന്ന ചെലവുകളും ചൂണ്ടിക്കാട്ടുന്ന കേരള, കര്‍ണാടക പോലീസിന്റെ രേഖകളും ഇതോടൊപ്പമുണ്ട്. ഇയാളെ എന്തിന് അറസ്റ്റ് ചെയ്തു എന്നതല്ല ഇപ്പോഴും കര്‍ണാടകയുടെ കേസിന്റെ കാതല്‍. എന്തുകൊണ്ട് വിട്ടയക്കരുത് എന്നു മാത്രമാണ്.


മഅ്ദനിയെ അറസ്റ്റ് ചെയ്യാനായി കര്‍ണാടകസര്‍ക്കാര്‍ കേവലം രണ്ട് കോണ്‍സ്റ്റബിള്‍മാരെയായിരുന്നു അയച്ചതെങ്കില്‍ പോലും അന്‍വാറുശ്ശേരിയില്‍ ഒരു തടസ്സവും അന്ന്  ഉണ്ടാവുമായിരുന്നില്ല എന്നത് ആ ആഭാസം കണ്ടു നിന്ന ഏത് മലയാളിക്കും അറിയുന്ന വസ്തുതയാണ്. നിയമം മഅ്ദനി പാലിച്ചപ്പോള്‍ അത് തെറ്റിച്ച് അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോയതാവട്ടെ ജോയന്റ് കമീഷണര്‍ മുതല്‍ പേരുടെ അകമ്പടിയോടെ വന്ന കര്‍ണാടക പോലിസുമാണ്. ഒരുപക്ഷേ അറിഞ്ഞു കൊണ്ടുതന്നെ കേരളം ആ നാടകത്തില്‍ ഭംഗിയായി അഭിനയിക്കുന്നു. കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ ഒരാഴ്ചത്തെ അവധി ചോദിെച്ചങ്കിലും മാസങ്ങള്‍ മുമ്പേ തുടങ്ങിയ പരിശ്രമത്തിന്റെ ഭാഗമായാണ് ഡസന്‍ കണക്കിന് അഭിഭാഷകര്‍ തയാറാക്കിയ വാദമുഖങ്ങളുമായി മഅദ്‌നിയുടെ ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തത്. ഹിന്ദുത്വവര്‍ഗീയതയും ബി.ജെ.പി സംസ്ഥാനങ്ങളിലെ കപട നിയമവാഴ്ചയും ചേര്‍ന്ന് നടത്തുന്ന കള്ളനും പോലീസും കളിയുടെ അവസാനത്തെ അധ്യായം. ശാന്തിഭൂഷണ്‍ നയിക്കുന്ന ഈ നിയമപോരാട്ടം പരാജയപ്പെടുകയാണെങ്കില്‍ ഇനിയൊരിക്കല്‍ കൂടി ഈ കളത്തില്‍ മഅ്ദനിക്കു വേണ്ടി ചീട്ടെറിയാന്‍ രാജ്യത്തെ ഒരു അഭിഭാഷകനും കഴിയണമെന്നില്ല. ഏട്ടില്‍ എഴുതിവെച്ച മനുഷ്യാവകാശവും ജനാധിപത്യവും ഒരിക്കലും പുല്ലു തിന്നാത്തതു കൊണ്ട് മഅ്ദനി പരപ്പന അഗ്രഹാര ജയിലില്‍ ഒടുങ്ങുകയായിരിക്കും ഇതിന്റെ സ്വാഭാവികമായ അനന്തരഫലം.

ദുരിതപര്‍വത്തിന്റെ മൂന്നാം ഖണ്ഡത്തില്‍ അഹ്മദാബാദ്‌സ്‌ഫോടനവും സൂറത്ത്‌സ്‌ഫോടനവും കൂടി വരുന്നുണ്ടെന്നാണ് സൂചനകള്‍. ഗുജറാത്ത് പോലിസിന്റെ കസ്റ്റഡിയിലുള്ള സൈനുദ്ദീനെയും മകന്‍ ശറഫുദ്ദീനെയും ഇടിച്ചു ചതച്ച് മഅ്ദനിക്കെതിരെ ഈ ദിശയില്‍ മൊഴി സമ്പാദിച്ചതായും വിവരമുണ്ട്. ഹിന്ദുത്വത്തിന്റെ വാഗ്ദത്ത ഭൂമിയായ ഗുജറാത്തിലെ 'കോണ്‍സന്‍ട്രേഷന്‍ ക്യാമ്പു'കളിലേക്ക് മഅ്ദനിയെ എത്രയും പെട്ടെന്ന് എത്തിക്കുകയാവണം കര്‍ണാടക പൊലീസിന്റെ ലക്ഷ്യം. കെന്നത്ത് ഹേവുഡ് എന്ന അമേരിക്കന്‍ 'പാതിരി'യുടെ (അതോ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ പോലെ സി.ഐ.എയുടെ മറ്റൊരു ഇരട്ട എജന്‍േറാ?) ലാപ്‌ടോപില്‍നിന്നു ഇമെയില്‍ പുറപ്പെട്ടു പോയ, അതിന്റെ പേരില്‍ ഏതോ അബ്ദുസ്സുബ്ഹാന്‍ ഖുറൈശിയെ മാസങ്ങളോളം തപ്പി നടന്ന, ഖുറൈശി എന്നൊരാളെക്കുറിച്ച് പോലീസല്ല മാധ്യമങ്ങളാണ് ഭാവനാവിലാസം പ്രചരിപ്പിച്ചതെന്ന് പിന്നീട് മുംെബെ എ.ടി.എസ് തലവന്‍ രാകേഷ് മരിയ തിരുത്തിപ്പറഞ്ഞ, യു.പിയിലെ മുഫ്തി ബശീറിനെ അറസ്റ്റ് ചെയ്യുകയും പോരാഞ്ഞ് സരായ്മീറുകാരായ മൂന്ന് 'പൈതം മക്കളെ' ദല്‍ഹിയിലെ ബട്‌ലാ ഹൗസില്‍ പട്ടാപ്പകല്‍ 'ഏറ്റുമുട്ടി' കൊലപ്പെടുത്തുകയും ചെയ്ത, ജനരോഷം തണുപ്പിക്കാനായി 'ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് റിയാസ് ബട്കലി'ന്റെ 'അടുത്ത അനുയായിയായ' മന്‍സൂര്‍ അസ്ഗര്‍ പീര്‍ബോയി എന്ന മൈക്രോസോഫ്റ്റ് എന്‍ജിനീയറെ അറസ്റ്റ് ചെയ്ത, ഒടുവില്‍ അതേ പീര്‍ബോയിയെ മാപ്പുസാക്ഷിയാക്കിയ, എന്നിട്ടും കേസില്‍ കോടതിയില്‍ തകര്‍ന്നടിഞ്ഞ, ഏറ്റവുമൊടുവില്‍ അസിമാനന്ദ സംഭവത്തിനു ശേഷം കുറെ മാസം ഇളിഭ്യരായി നടന്ന, മുഖംരക്ഷിക്കാനായി റിയാസ് ഭട്കല്‍ പാകിസ്താനില്‍ 'കൊല്ലപ്പെട്ട' വിവരം പുറത്തുവിട്ട് അങ്ങോര്‍ക്കെതിരെയുള്ള ഒരു ഡസനിലേറെ ഭീകരാക്രമണ കേസുകള്‍ ഏതാണ്ട് മരവിപ്പിച്ച, സമയത്തിനും കാലത്തിനും സൗകര്യത്തിനുമൊത്ത് പലതവണ പ്രതികളെ മാറ്റിപ്പറഞ്ഞ ലജ്ജാകരമായ സംഭവപരമ്പരകള്‍ക്കു ശേഷമാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ അഹ്മ്മദാബാദ് കേസിലേക്ക് വലിച്ചിഴക്കാന്‍ നോക്കുന്നത്!

ബംഗളൂരു പൊലീസ് ജോയിന്റ് കമീഷണര്‍ അലോക് കുമാര്‍ ജയിലില്‍ മഅ്ദനിയോട് തുറന്നു പറയേണ്ടി വന്ന 'ഹിന്ദുത്വ' സത്യമുണ്ട്. ബംഗളൂരു സ്‌ഫോടന  കേസില്‍ അദ്ദേഹം നൂറുശതമാനം നിരപരാധിയായിരിക്കാം.

പക്ഷേ, കമീഷണറുടെ മതവിശ്വാസ പ്രകാരം ഈ പീഡനങ്ങളെല്ലാം മഅ്ദനിയുടെ മുജ്ജന്‍മ പാപങ്ങളുടെ ഭാഗമാണ്! തന്റെ അഭിഭാഷകന്‍ വി.ബി ആചാര്യക്ക് എഴുതിയ കത്തിലാണ് ബംഗളൂരു പൊലീസിന്റെ ഒടുവിലത്തെ സിദ്ധാന്തം മഅ്ദനി വ്യക്തമാക്കുന്നത്. പഴയ ജന്‍മത്തിലെ കണക്കുകള്‍ തീര്‍ക്കുന്നതിന് യോഗാനന്ദമാരെയും മഞ്ജുനാഥമാരെയും റഫീഖുമാരെയും ഈ ജന്‍മത്തിലെ 'സാക്ഷി'മാരായി അലോക്കുമാര്‍ അവതരിപ്പിക്കുമായിരിക്കും. തന്റെ 'മൊടക്കാലും' വെച്ച് മഅ്ദനി ബട്‌ല ഹൗസില്‍ പോയിരുന്നുവെന്ന് പോലും നാളെ നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായേക്കും. മഅ്ദനിയെ ഗുജറാത്ത് പോലീസിന് കൈമാറുമെന്ന് കഴിഞ്ഞ എത്രയോ മാസങ്ങളായി കര്‍ണാടകയിലെ മാധ്യമങ്ങള്‍ പറയുന്നുണ്ട്. അതേസമയം, അഹ്മദാബാദ് കേസും സൂറത്ത് കേസും പരിശോധിച്ചാലറിയാം, അതിന്റെ വാചാലമായ ദുസ്സൂചനകള്‍ ആരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന്. 2008 ജൂലൈയിലാണ് നടന്നതെങ്കിലും അസിമാനന്ദ കുറ്റമേറ്റ മറ്റ് സ്‌ഫോടനങ്ങളുടെ മുഴുവന്‍ ലക്ഷണങ്ങളും ഈ സംഭവത്തില്‍ ഒത്തുവരുന്നുണ്ട്.
ബട്‌ല ഹൗസില്‍ കൊല്ലപ്പെട്ടവരാണ് ഈ കേസിലെ പ്രതികളെന്നാണ് പൊലീസ് ഇത്രയും കാലം വാദിച്ചു നിന്നത്. ആ നാടകത്തിന്റെ അണിയറ രഹസ്യങ്ങള്‍ പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊളിച്ചുവെങ്കിലും. പക്ഷേ ബി.ജെ.പി ഭരണകൂടങ്ങളുടെ ഇരുമ്പുമറക്കപ്പുറത്ത് നടന്ന, ഇനിയും പൊളിഞ്ഞിട്ടില്ലാത്ത നാടകങ്ങളിലൊന്നാണ് അഹ്മദാബാദ് സ്‌ഫോടനം. അതുപോലെ മറ്റൊന്നാണ് ബംഗളൂരുവിലേത്. ബംഗളൂരു കേസില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സമി ഭാഗ്യവാഡിയെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല എന്നതാണ് ഏറെ പരിഹാസ്യം. അയാളുടെ പേര് കുറ്റപത്രത്തില്‍ പോലും കാണാനില്ല.  

കസ്റ്റഡിയിലിരിക്കുന്ന കാലത്ത് തടിയന്റവിടെ നസീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോഴും നിയമത്തിന്റെ അടിസ്ഥാനതത്ത്വം കര്‍ണാടക പൊലീസാണ് ലംഘിച്ചത്. പക്ഷേ, 164 മണിക്കൂര്‍ പട്ടിണിക്കിട്ടും പട്ടിയെ പോലെ തല്ലിച്ചതച്ചുമാണ് നസീറിനെ കൊണ്ട് അവരത് പറയിച്ചതെന്നാണ് പിന്നീട് പുറത്തുവന്നത്. പൊലീസ് അവകാശപ്പെട്ടുവന്ന ഈ കുറ്റസമ്മത മൊഴി അതേ നസീര്‍ കേരളത്തില്‍ മാധ്യമങ്ങളുടെ മുമ്പാകെയും പരപ്പന അഗ്രഹാര ജയിലില്‍ പൊലീസ് അധികാരികളുടെ സമക്ഷത്തിലും നിഷേധിക്കുകയാണല്ലോ ഉണ്ടായത്. അതുകൊണ്ടാവണം ഇയാളെക്കുറിച്ച വാര്‍ത്തകള്‍ ക്രമേണ ഇല്ലാതായത്! ഇപ്പോള്‍ ആ കേസ് തന്നെ ചീറ്റിപ്പോയെന്നാണ് വ്യക്തമാവുന്നത്.

പക്ഷേ, ടാര്‍ഗറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ ഒരാളെ മുജ്ജന്‍മ പാപങ്ങളുടെ പേരിലെങ്കിലും വിചാരണ ചെയ്തല്ലേ പറ്റൂ? ബിനായക് സെന്നിന്റെ കാര്യത്തിലും മൗലാനാ  നസീറുദ്ദീന്റെ കാര്യത്തിലും സൊഹ്‌റാബുദ്ദീന്‍ കേസിലും മൗലാനാ ഉമര്‍ജി കേസിലും അമിത് ഷാ കേസിലും ബെസ്റ്റ് ബേക്കറി കേസിലും എണ്ണമറ്റ വര്‍ഗീയ കലാപ, ഏറ്റുമുട്ടല്‍ കൊലപാതക കേസുകളിലും ബി.ജെ.പിയുടെ ഗവണ്‍മെന്റുകള്‍ ഉയര്‍ത്തുന്ന ചോദ്യചിഹ്‌നം തീര്‍ത്തും സമാനമായവയല്ലേ? ഒരു സവിശേഷ ആശയത്തില്‍ വിശ്വസിക്കുന്ന ഈ  ഭരണകൂടങ്ങള്‍ നിയമവാഴ്ചയെ വര്‍ഗീയവത്കരിക്കുന്നതിന്റെ ഭാഗമല്ല ഇത്തരം കേസുകളെന്ന് എങ്ങനെ തീര്‍ത്തു പറയാനാകും? ആര്‍ക്കാണത് കോടതിയില്‍ ചോദ്യം ചെയ്യാനാവുക? മറുഭാഗത്ത് ഭീകരതയെ കുറിച്ചും ദേശീയ സുരക്ഷയെയും കുറിച്ച ആത്മാര്‍ഥമായ ചോദ്യങ്ങളാണ് ഈ ഭരണകൂടങ്ങള്‍ ഉയര്‍ത്തുന്നതെന്ന് സങ്കല്‍പിക്കുക. എങ്കില്‍ നിരവധി സ്‌ഫോടനങ്ങളില്‍ നേരിട്ട് ഗൂഢാലോചന നടത്തിയെന്ന് ഒരു കൂട്ടുപ്രതി മജിസ്‌ട്രേറ്റിനു മുമ്പാകെ കുറ്റസമ്മതം നടത്തിയ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ കാര്യത്തില്‍ എന്തുകൊണ്ട് ബി.ജെ.പിക്ക് മറിച്ചുള്ള നിലപാട്? ഇന്ദ്രേഷ് മാത്രമല്ല ഈ കേസില്‍ വേറെയുമുണ്ടല്ലോ ആര്‍.എസ്.എസുകാരായ പ്രതികള്‍. അവരെയൊക്കെ മധ്യപ്രദേശിലെ ഭരണകൂടം സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്?

താടിയും തൊപ്പിയും ഭീകരതയുടെ പര്യായങ്ങളാണെന്ന പഴയ 'ലാല്‍ കിഷന്‍' സിദ്ധാന്തത്തെ അടുത്ത എന്‍.ഡി.എ ഭരണകൂടം ദല്‍ഹിയില്‍ അധികാരത്തിലെത്തുന്നതു വരെ ജീവിപ്പിച്ചു നിര്‍ത്തണമെങ്കില്‍ മഅ്ദനിയെ എന്തുവില കൊടുത്തും ജയിലില്‍ പിടിച്ചിട്ടേ തീരൂ. അതിനിടയില്‍ അങ്ങോര്‍ മരണമടഞ്ഞാല്‍ ഇരപിടിത്തം തട്ടമിട്ട ഭാര്യയുടെ നേര്‍ക്ക് പുനരാരംഭിക്കാം! അസിമാനന്ദ അറസ്റ്റിനു ശേഷം പൊതുജനത്തിന് 'കെട്ട്' ഇറങ്ങിയിട്ടും ബി.ജെ.പി സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭീകരതയുടെ കാര്യത്തില്‍ കള്ളക്കേസുകള്‍ സൃഷ്ടിച്ചെടുത്ത് കോടതികളെ കബളിപ്പിക്കുന്ന പതിവ് തുടരുന്നത്. അധികാരത്തിലേക്കുള്ള ഈ ആര്‍.എസ്.എസ് 'പുഷ്പക വിമാന'ത്തെ കോടതി തന്നെയല്ലേ നിലത്തിറക്കേണ്ടത്?

No comments:

Post a Comment