Wednesday, May 25, 2011

ഈ കൊടുംക്രൂരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ?

(Published on Wed, 05/25/2011 - Madhyamam Daily)

2008 ജൂലൈ 25നു നടന്ന ബംഗളൂരു സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17ന് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയില്‍നിന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ പൂര്‍ണ സഹകരണത്തോടെ അറസ്റ്റുചെയ്ത് ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ച മതപണ്ഡിതനും പി.ഡി.പി നേതാവുമായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസിക്യൂഷന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചതിനാല്‍ രോഗിയും വികലാംഗനുമായ അദ്ദേഹം ജീവച്ഛവമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു വ്യക്തമാക്കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ജ്ഞാനസുധ മിശ്രയുടെ വിയോജനത്തെത്തുടര്‍ന്ന് ഹരജി മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍, ആരോഗ്യപരമായ കാരണങ്ങളാല്‍പോലും മഅ്ദനിക്ക് ജാമ്യം അനുവദിച്ചുകൂടെന്നും അദ്ദേഹത്തിന് ജയിലിലെ ചികിത്സ മതിയെന്നും വാദിച്ചത് മുഖവിലക്കെടുത്ത് കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ പുതിയ ബെഞ്ചും ജാമ്യാപേക്ഷ മാറ്റിവെക്കുകയാണ് ചെയ്തത്. എന്നാല്‍, മഅ്ദനിക്ക് ശരിയായ ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. അതുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സോളിഡാരിറ്റി പ്രതിനിധിസംഘം വെളിപ്പെടുത്തിയിരിക്കുന്നത്. സെല്ലില്‍ സ്ഥാപിച്ച കാമറവെളിച്ചത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ച കുറയുകയും പ്രമേഹരോഗം മൂര്‍ച്ഛിച്ച് അവശനാവുകയും ചെയ്തിട്ടും വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ ജയിലിന്റെ പുറത്ത് ഏതെങ്കിലും ആശുപത്രിയിലേക്ക് നീക്കാനോ കര്‍ണാടകയിലെ ഫാഷിസ്റ്റ് സര്‍ക്കാറിന് കനിവ് തോന്നിയിട്ടില്ല.


അല്ലെങ്കിലും ബംഗളൂരു സ്‌ഫോടനക്കേസില്‍ വ്യാജമായി കുരുക്കി മഅ്ദനിയെ പിടികൂടിയ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ ലക്ഷ്യം ഏതുവിധേനയും അദ്ദേഹത്തെ ഉന്മൂലനം ചെയ്യുകയാണെന്ന് ധരിക്കാന്‍ എല്ലാ കാരണങ്ങളുമുണ്ട്. ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ അത് തെളിയാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ പീഡനകേന്ദ്രത്തില്‍ തള്ളിയത്. ഇനി ഏതോ കാലത്ത് ബംഗളൂരു സ്‌ഫോടന കേസില്‍ മഅ്ദനിയുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും രക്ഷയില്ല; ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഹിന്ദുത്വ ഭീകരര്‍ തന്നെ ആസൂത്രണം ചെയ്ത സ്‌ഫോടനക്കേസുകളിലൊക്കെ മഅ്ദനിയെ പ്രതിചേര്‍ത്ത് പ്രതികാരദാഹം തീര്‍ക്കാനാണ് തീരുമാനം. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? ഭരണകൂട ഭീകരതയുടെ ഇരയായ ഡോ. ബിനായക് സെന്നിനുവേണ്ടി ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭകരുടെ ശബ്ദത്തിന്റെ നൂറിലൊന്ന് മഅ്ദനിക്കു വേണ്ടി ഉയരാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?

1 comment:

  1. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? ഭരണകൂട ഭീകരതയുടെ ഇരയായ ഡോ. ബിനായക് സെന്നിനുവേണ്ടി ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭകരുടെ ശബ്ദത്തിന്റെ നൂറിലൊന്ന് മഅ്ദനിക്കു വേണ്ടി ഉയരാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?

    ReplyDelete