Sunday, May 22, 2011

'ഓലക്കാലിന് ' വില കുറയുന്നതെന്തുകൊണ്ട്? - ഡോ. എം.എസ്. ജയപ്രകാശ്, കൊല്ലം

(Published in Madhyamam Daily online dated 21/05/2011)
മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെതിരെ നടന്ന ആക്രമണം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. ഉണ്ണിത്താനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചുവെന്നും വധശ്രമമാണ് നടന്നതെന്നും വെളിവായിരിക്കുന്നു. പത്രപ്രവര്‍ത്തകരുടെ സമരമുറകളും സമ്മര്‍ദ തന്ത്രങ്ങളും വേണ്ടിവന്നു പ്രതിയെ പിടിക്കാന്‍. കാലിനും കൈക്കും മറ്റും ഗുരുതരമായി പരിക്കേറ്റാണ് ഉണ്ണിത്താന്‍ ആശുപത്രിയില്‍ കഴിയുന്നത്. പ്രതി പിടിക്കപ്പെട്ടപ്പോള്‍ 'വാദി' പ്രതിയായ പ്രതീതിയുണ്ടാകുകയും ചെയ്തിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി തന്നെ പ്രതിയാക്കിയെന്നാണ് കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉണ്ണിത്താന്റെ കാല് തല്ലിയൊടിച്ചതാണ് ഇവിടെ പ്രധാന സംഭവമായിത്തീര്‍ന്നത്. ഇതുപോലൊരു കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത സംഭവം ചിലര്‍ മറന്നുവെങ്കിലും ചാണകവെള്ളം ശാന്തമായി ഒഴുകുന്ന കേരളത്തെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് മറക്കാനാവില്ല. അബ്ദുന്നാസിര്‍ മഅ്ദനിയെ ഹിന്ദുത്വവാദികള്‍ ബോംബെറിഞ്ഞ് കാല്‍ നഷ്ടപ്പെടുത്തിയ സംഭവമായിരുന്നു അത്. വി.ബി. ഉണ്ണിത്താന്‍ പ്രതിനിധാനം ചെയ്യുന്ന പത്രം ഉള്‍പ്പെടെ അന്ന് ആസൂത്രിതമായി ഒരു നുണപ്രചാരണം അഴിച്ചുവിട്ട് വാദിയെത്തന്നെ പ്രതിയാക്കി. മഅ്ദനി കൊണ്ടുവന്ന ബോംബ് പൊട്ടിയാണ് കാല്‍ നഷ്ടപ്പെട്ടതെന്ന പ്രചാരണം മുഖ്യ 'നുണധാരാ' മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ഈ നുണവാര്‍ത്തയുടെ ഇംഗ്ലീഷ് പകര്‍പ്പ് തയാറാക്കി കോടതികളില്‍ ഹാജരാക്കിയ ദുഷ്ടപ്രവൃത്തിയും ഇക്കൂട്ടര്‍ ചെയ്തു. പൊലീസിലെ ദിവാന്മാര്‍ ഇതിന് വേണ്ട ഒത്താശ ചെയ്തുകൊടുത്തു. വി.ബി. ഉണ്ണിത്താന്‍തന്നെ ഏര്‍പ്പാടാക്കിയ സംഘമാണ് ഉണ്ണിത്താനെ ആക്രമിച്ചതെന്ന് ആരെങ്കിലും എഴുതിയാലുണ്ടാകുന്ന തരത്തിലുള്ള നിന്ദ്യവും നികൃഷ്ടവുമായ വ്യാജ പ്രചാരണമാണ് സവര്‍ണ-ദല്ലാള്‍-ഭരണവര്‍ഗ കേന്ദ്രങ്ങളും സോഷ്യലിസ്റ്റ് മുഖംമൂടിയിട്ട പത്രകേസരികളും സ്വദേശാഭിമാനികളും മഅ്ദനിക്കെതിരായ ആക്രമണത്തെപ്പറ്റി പ്രചരിപ്പിച്ചത്.

മഅ്ദനിയെ ബോംബെറിഞ്ഞവര്‍ ആരാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. മുഖ്യധാരാ പത്ര മല്ലന്മാര്‍ ആ വാര്‍ത്ത ഒതുക്കി. ഒടുവില്‍ ബോബെറിഞ്ഞ പ്രതികള്‍ മഅ്ദനിയോട് മാപ്പപേക്ഷിക്കുന്ന സംഭവവും ഉണ്ടായി. എന്നിട്ടും ബാംഗ്ലൂര്‍ കോടതിയില്‍ മലയാളത്തിന്റെ സുപ്രഭാതങ്ങളെ മലിനമാക്കുന്നവര്‍ അന്ന് എഴുതിവിട്ട പച്ചക്കള്ളം ഇന്നും തെളിവാണത്രെ. മഅ്ദനിക്കെതിരെ നുണക്കഥകളെഴുതി ഇന്ദ്രജാലം കാട്ടിയ ചിലര്‍ അദ്ദേഹം പത്തുവര്‍ഷത്തെ 'വെറും തടവ്' കഴിഞ്ഞു വന്നപ്പോള്‍ മഹേന്ദ്രജാലം എഴുതി 'പത്രമിടുക്കന്റെ' അവാര്‍ഡും വാങ്ങി! ദൈവത്തിന്റെ സ്വന്തം നാടാകുമ്പോള്‍ 'ഇന്ദ്രസദസ്സിലെ' മോഹിനിയാട്ടങ്ങള്‍ക്ക് മറയുണ്ടാകേണ്ട കാര്യമില്ലല്ലോ. ഈ വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല.
തിരുവിതാംകൂറിലെ പട്ടാളക്കാരെ മാര്‍ച്ച് ചെയ്യിക്കുമ്പോള്‍ അന്ന്, 'ലെഫ്റ്റ്- റൈറ്റ്' എന്ന ഇംഗ്ലീഷ് പ്രയോഗമുണ്ടായിരുന്നില്ല. പകരം 'ഓലക്കാല്‍', 'ചീലക്കാല്‍' എന്ന് വിളിച്ചുപറയുമായിരുന്നു. ഓലക്കാല്‍ ഇടത്തും ചീലക്കാല്‍ വലത്തുമായിരുന്നു. ഇടങ്കാല്‍ ഓലക്ക് വിലയില്ലല്ലോ, ചീലക്കല്ലേ വിലയുള്ളൂ. ഉണ്ണിത്താന്റെ കാല്‍ 'ചീലക്കാലും' മഅ്ദനിയുടെ കാല്‍ 'ഓലക്കാലു'മാകുന്നത് അതുകൊണ്ടായിരിക്കാം.

No comments:

Post a Comment