Monday, October 3, 2011

മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ; കോടതി തള്ളി

(Courtesy: Madhyamam Daily dated 03/10/2011)

ബാംഗ്ലൂര്‍: കൊയമ്പത്തൂര്‍ പ്രസ് ക്ലബിനു സമീപത്തെ ടെലിഫോണ്‍ ബൂത്തില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ അബ്‌ദുല്‍ നാസര്‍ മ‌അദനിക്കു വേണ്ടി നല്‍‌കിയത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയും കൊയമ്പത്തൂര്‍ കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌ത പ്രതിക്കായാണ് അഡ്വ. ശങ്കര്‍ സുബ്ബു വഴി ചെന്നൈ ഹൈക്കോടതിയുടെ 35-ആം ബെഞ്ചില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയത്. ഹരജി നിലനില്‍‌ക്കുന്നതല്ലെന്ന് പറഞ്ഞ് ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളുകയായിരുന്നു.

കൊയമ്പത്തൂര്‍ കേസില്‍ മ‌അദനിയെ പ്രതിയാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍‌കുന്നതിനായി കോഴിക്കോട് സ്വദേശിയായ അഭിഭാഷകനെ ഏല്‍‌പിച്ചിരുന്നു. ഇദ്ദേഹം ഏതാനും ദിവസം മുമ്പ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കൊയമ്പത്തൂര്‍ കേസില്‍ പ്രതിയാക്കപ്പെട്ടിരുന്ന മലയാളികള്‍ക്ക് വേണ്ടി ഹാജരായിരുന്ന ഈ അഭിഭാഷകനെ, ഹരജി നല്‍‌കുന്നതിനു മ‌അദനി ചുമതലപ്പെടുത്തുകയും ചെയ്‌തു.

മ‌അദനിക്കായി കേസ് നടത്തുന്നവരുമായോ ബന്ധുക്കളുമായോ ആലോചിക്കാതെയാണ്‍ ജയിലില്‍ കിടക്കുന്നയാള്‍ക്കായി മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയതെന്നാണ് അറിയുന്നത്. മ‌അദനിക്കായുള്ള നിയമപോരാട്ടം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായാണ്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേ സമയം, തമിഴ്‌നാട് ഹൈക്കോടതി തിങ്കളാഴ്‌ച മുതല്‍ അവധിയായ സാഹചര്യത്തില്‍ പെട്ടെന്ന് ഹരജി കൊടുത്തപ്പോള്‍ പറ്റിയ അബദ്ധമാണെന്നാണ് അഭിഭാഷകന്‍ പറയുന്നത്. പ്രതിയാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോടതി അവധിയാകുന്നതും കൂടി കണക്കിലെടുത്ത് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍‌കുകയായിരുന്നുവത്രെ.

No comments:

Post a Comment