Monday, August 13, 2012

‘നീതി അകലെയാണ് ’ - ഡോ. സെബാസ്റ്റ്യന്‍ പോള്‍ | സി.എ.എം. കരീം

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസും കോയമ്പത്തൂര്‍ കേസിന്‍െറ തനിയാവര്‍ത്തനമായിരിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോയമ്പത്തൂരില്‍ ഒമ്പതുവര്‍ഷം കിടന്നു. ഒടുവില്‍ നിരുപാധികം വിട്ടയച്ചു. ഇത്തവണയും ഏറെക്കുറെ കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. പ്രോസിക്യൂഷന്‍ പറയുന്ന തെളിവുകള്‍ പരിശോധിച്ചു. ഇതില്‍ നിലനില്‍ക്കുന്ന കുറ്റങ്ങളൊന്നും ഇല്ലെങ്കിലും തീവ്രവാദ സ്വഭാവമുള്ള കേസ് ആയതിനാല്‍ തീരുമാനം വൈകുകയാണ്. കേസ് തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുമെന്നാണ് ലഭ്യമായ വിവരം. പ്രത്യേകമായി പരിഗണിക്കാന്‍ കോടതി രൂപവത്കരിച്ചെങ്കിലും മഅ്ദനി ഉള്‍പ്പെട്ട കേസില്‍ 30 ലേറെ പ്രതികളാണുള്ളത്. പ്രതികള്‍ പലരും പല സ്ഥലങ്ങളിലെ ജയിലുകളിലാണ്. അവരെ ഒന്നിച്ച് കോടതിയില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നതും കാലതാമസത്തിന് ഇടയാക്കുന്നു.
വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുണ്ടെങ്കിലും കാര്യങ്ങള്‍ക്ക് വേഗതയില്ല. നഗരത്തില്‍ നിന്ന് ഏറെ അകലെയുള്ള പരപ്പന അഗ്രഹാര ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കോടതിയിലാണ് വിചാരണ എന്നതിനാല്‍ അഭിഭാഷകര്‍ അവിടേക്ക് വരാന്‍ താല്‍പര്യം കാട്ടുന്നില്ല. ഇതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചില അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫീസ് താങ്ങാന്‍ കഴിയുന്നില്ല. പണച്ചെലവ് ഏറെയാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി സൃഷ്ടിക്കും. മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ തന്നെയാകും ഹാജരാകുക. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിയമസഹായം നല്‍കാനും പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് ഫോറം രൂപവത്കരിച്ചത്. കേരളത്തിനകത്തും പുറത്തും മനുഷ്യാവകാശ പ്രശ്നം എന്ന നിലക്ക് ഇതിനെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഫോറത്തിന് കഴിഞ്ഞു. മഅ്ദനിക്ക് നിയമസഹായം നല്‍കാന്‍ പലരും സാമ്പത്തിക സഹായം നല്‍കി. ആരാധനാലയങ്ങളില്‍ പണപ്പിരിവ് നടത്തുന്നുവെന്ന ആക്ഷേപം ശരിയല്ല. ഇക്കാര്യം പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇനിയും ശ്രമം തുടരും. മഅ്ദനിയുടെ ആരോഗ്യ നില വളരെ മോശമാണ്. തൃപ്തികരമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ല. അത്ര സന്തോഷത്തോടെയല്ല കാര്യങ്ങള്‍ പോകുന്നത്. നീതി വളരെ അകലെയാണ്. വിധി എന്നുണ്ടാകുമെന്ന് പറയാനാകില്ല. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് തന്നെ മൊത്തം ഒമ്പത് കേസുകളുണ്ട്. ഇതിലെല്ലാം എന്ന് വിചാരണ പൂര്‍ത്തിയാകുമെന്നോ എപ്പോള്‍ വിധിയുണ്ടാകുമെന്നോ പറയാനാകില്ല. എങ്കിലും ത്യാഗപൂര്‍ണമായ ശ്രമത്തിലാണ് ഞങ്ങള്‍ ഓരോരുത്തരും- സെബാസ്റ്റ്യന്‍ പോള്‍ കൊച്ചിയില്‍ പറഞ്ഞു.

Courtesy: Madhyamam Daily

No comments:

Post a Comment