Saturday, August 11, 2012

ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി | ഇനാമുറഹ്മാന്‍ | interview part 3


ബംഗളൂരു സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കെടുത്തു, കോയമ്പത്തൂര്‍ പ്രസ്ക്ളബിനു സമീപത്തെ ബൂത്തില്‍ സ്ഫോടകവസ്തു അടങ്ങിയ ബാഗ് വെക്കാന്‍ ഗൂഢാലോചന നടത്തി, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളെ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിനയച്ചു, ഐ.എസ്.എസ് നിരോധിച്ചതിനുശേഷവും അന്‍വാര്‍ശേരിയില്‍ യോഗം ചേര്‍ന്നു എന്നിവയാണ് മഅ്ദനിക്കെതിരെയുള്ളവയില്‍ എണ്ണംപറഞ്ഞ കേസുകള്‍. ഇതില്‍ കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം കോടതികളുടെ വാറന്‍റ് ബംഗളൂരു ജയില്‍ സൂപ്രണ്ടിന്‍െറ മേശപ്പുറത്തുണ്ട്.


ബംഗളൂരു കേസുകളിലെ സാക്ഷിപ്പട്ടികയിലുള്ളവരില്‍ ഐ.സി.യുവില്‍ കിടന്നവര്‍ വരെയുണ്ട് എന്നതാണ് വിചിത്രം. ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനി പങ്കെടുത്തുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനകള്‍ നടന്നുവെന്ന് പറയുന്നത് കുടകിലെ മടിക്കേരിയില്‍ നസീറിന്‍െറ ഇഞ്ചിത്തോട്ടത്തിലും മഅ്ദനിയുടെ എറണാകുളത്തുള്ള വാടക വീട്ടിലുമാണ്. ഈ രണ്ടു ഗൂഢാലോചനകളിലും രണ്ടുവീതം സാക്ഷികളാണുള്ളത്. എറണാകുളത്ത് മഅ്ദനിയുടെ വീട്ടില്‍വെച്ച് ഒന്നാം പ്രതി നസീര്‍, 12ാം പ്രതി അബ്ദുറഹീം എന്നിവരുമായി ചേര്‍ന്നാണ് ആദ്യ ഗൂഢാലോചന നടക്കുന്നത്. ഇതിന് മജീദ്, ജോസ് വര്‍ഗീസ് എന്നിവരാണ് സാക്ഷികള്‍. മഅ്ദനി താമസിക്കുന്ന വീടിന്‍െറ ഉടമസ്ഥയുടെ സഹോദരനാണ് ജോസ് വര്‍ഗീസ്. വാടക വാങ്ങാന്‍ വന്നപ്പോള്‍ ഇവര്‍ സംസാരിക്കുകയായിരുന്നെന്നും ‘ബാംഗ്ളൂര്‍ സ്ഫോടനം’ എന്നു പറയുന്നതായി കേട്ടുവെന്നും ജോസ് വര്‍ഗീസ് പറഞ്ഞുവെന്നാണ് മൊഴി. രണ്ടാം സാക്ഷി മജീദിന്‍െറ മൊഴിയാണ് ‘ഒന്നാന്തരം.’ 11.12.2009ലാണ് മജീദ് സാക്ഷിമൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നത്. 16.12.2009ല്‍ ഈ സാക്ഷി ഇഹലോകവാസം വെടിഞ്ഞു. കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മജീദിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത് 4.12.2009ല്‍. മരണം വരെ അദ്ദേഹം ഐ.സി.യുവിലായിരുന്നു. മരണത്തോട് മല്ലടിച്ച് ഐ.സി.യുവില്‍ കിടന്ന മജീദാണ് മരിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് എറണാകുളത്തുനിന്ന് നൂറുകണക്കിന് കി.മീറ്റര്‍ യാത്രചെയ്ത് കണ്ണൂരിലെത്തി മൊഴി നല്‍കുന്നത്! എങ്ങനെയുണ്ട് പൊലീസ് തിരക്കഥ?

തടിയന്‍റവിട നസീറിനും സാബിറിനും അന്‍വാര്‍ശേരിയില്‍ അഭയം നല്‍കാന്‍ മഅ്ദനി ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ ജമാല്‍ മുഹമ്മദ് സാക്ഷിമൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. തങ്ങളെ അന്വേഷണ ഉദ്യോഗസ്ഥരാരും സമീപിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നും കാണിച്ച് ജോസ് വര്‍ഗീസും ജമാല്‍ മുഹമ്മദും നല്‍കിയ സ്വകാര്യ ഹരജി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ്. കുടകിലെ സാക്ഷികളിലൊരാളായ ഇഞ്ചിത്തോട്ടത്തിലെ ജീവനക്കാരന്‍ റഫീഖാണ് രണ്ടാമത്തെ കഥയിലെ വില്ലന്‍. ക്യാമ്പ് നടന്നുവെന്ന് പറയുന്ന ദിവസം നോമ്പുതുറ സമയത്ത് വെളുത്ത അംബാസഡര്‍ കാറില്‍ കാലില്ലാത്ത ഒരാള്‍ വന്നിറങ്ങിയെന്നും ഇയാളാരാണെന്ന് ചോദിച്ചപ്പോള്‍ മഅ്ദനിയാണെന്ന് നസീര്‍ പറഞ്ഞുവെന്നുമാണ് റഫീഖ് മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കിയ മൊഴി. കേരളത്തില്‍നിന്ന് കുടകിലേക്ക് കുടിയേറിയ റഫീഖിന് മഅ്ദനിയെ മനസ്സിലായില്ലേ എന്നൊന്നും ചോദിക്കരുത്. മറ്റൊരു സാക്ഷിയായ പ്രഭാകരനും പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയൊക്കെത്തന്നെയാണ്. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയതുമുതല്‍ ബി കാറ്റഗറി സുരക്ഷയുള്ളയാളാണ് മഅ്ദനി. രണ്ടു ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരിക്കും. എവിടെയാണോ മഅ്ദനി താമസിക്കുന്നത് അവിടെ സായുധരായ അഞ്ചു പൊലീസുകാര്‍ സുരക്ഷക്കുണ്ടായിരിക്കണം. എല്ലാ ദിവസവും രാത്രി അദ്ദേഹം പിറ്റേന്ന് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅ്ദനി സഞ്ചരിക്കുന്ന വാഹനത്തില്‍പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരിക്കും. ഈ രീതിയില്‍ സുരക്ഷയുള്ളയാള്‍ എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത്? ഇന്‍റലിജന്‍സ് എ.ഡി.ജി.പി ഓഫിസ് വിവരാവകാശനിയമപ്രകാരം നല്‍കിയ രേഖയില്‍ ജയില്‍മോചിതനായശേഷം മഅ്ദനി സംസ്ഥാനത്തിനു പുറത്ത് നാലു തവണ മാത്രമേ യാത്ര നടത്തിയിട്ടുള്ളൂ എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് വിമാനമാര്‍ഗം പോയി കാസര്‍കോട്ടേക്ക് വരുകയും ഗെസ്റ്റ് ഹൗസില്‍ തങ്ങി മംഗലാപുരം വഴി മടങ്ങുകയും ചെയ്തു എന്നതാണ് ഇതില്‍ ആദ്യത്തേത്. മംഗലാപുരത്ത് അദ്ദേഹത്തിന് കര്‍ണാടക പൊലീസ് സുരക്ഷ നല്‍കിയിരുന്നു. രണ്ടാമത്തേത് ഹജ്ജിനും മൂന്നാമത്തേത് ഉംറക്കുമുള്ള യാത്രയാണ്. ഈജിപ്തിലേക്ക് മുംബൈ വഴി നടത്തിയ യാത്രയാണ് ഒടുവിലത്തേത്. മുംബൈയില്‍ മഹാരാഷ്ട്ര പൊലീസായിരുന്നു സുരക്ഷ നല്‍കിയിരുന്നത്. ഇതെല്ലാം ഇന്‍റലിജന്‍സ് രേഖയിലുണ്ട്. ഈ മഅ്ദനിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കുടകില്‍ പോയി എന്നു പറയുന്നത്.

31ാം പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മഅ്ദനിക്കെതിരെ കുറ്റപത്രത്തില്‍ ഇതിനേക്കാള്‍ ‘കിടിലന്‍’ ആരോപണങ്ങളാണുള്ളത്. നസീറുമായി ഗൂഢാലോചന നടത്തി, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, ബംഗളൂരു സ്ഫോടന കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നിവയാണ് അതില്‍ ചിലത്. നൂരിഷ ത്വരീഖത്തിന്‍െറ അനുയായി, പ്രതികളെ ഇതില്‍ ചേരാന്‍ പ്രേരിപ്പിച്ചു, മുസ്ലിം യുവാക്കളെ രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിക്കാന്‍വേണ്ടി നസീറിന് ഹസനുല്‍ ബന്നയുടെ ആത്മകഥയും സയ്യിദ് ഖുത്തുബിന്‍െറ വഴിയടയാളങ്ങള്‍ എന്ന പുസ്തകങ്ങളും നല്‍കി തുടങ്ങി വമ്പന്‍ കുറ്റങ്ങള്‍ വേറെയും. പുറമെ പുതിയ പുതിയ ‘രേഖകളും തെളിവുകളും’ സമര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണ് 32 പ്രതികളുള്ള ബംഗളൂരു കേസിന്‍െറ കിടപ്പ്. ഒമ്പതു പേര്‍ ഇനിയും പിടിയിലാവാനുണ്ട്. നസീര്‍, സെയ്നുദ്ദീന്‍, സര്‍ഫറാസ് നവാസ്, സെയ്നുദ്ദീന്‍െറ മകന്‍ ശറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍, മനാഫ്, മുജീബ്, സകരിയ്യ, ബദറുദ്ദീന്‍, ഫൈസല്‍, അബ്ദുല്‍ ജലീല്‍, അബ്ദുറഹീം, ഫയാസ്, മുഹമ്മദ് യാസീന്‍, ഉമര്‍ ഫാറൂഖ്, ഇബ്രാഹീം മൗലവി, ശഫാസ്, ശറഫുദ്ദീന്‍, താജുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, സാബിര്‍, മഅ്ദനി എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. അയ്യൂബ്, സലീം, റിയാസ് ഭട്കല്‍, ഒമാന്‍ പൗരന്മാരായ വാലി, ജാഹിദ്, പാക് പൗരന്‍ അലി ഈസ, സമീര്‍, സലീം എന്നിവരെയാണ് പിടികൂടാനുള്ളത്. നാലു വര്‍ഷത്തിനുശേഷം ആഗസ്റ്റ് 27ന് കേസിന്‍െറ വിചാരണ തുടങ്ങാനിരിക്കുന്നു. വര്‍ഷങ്ങള്‍ നീളുന്ന വിചാരണ കഴിഞ്ഞ് പുറത്തിറങ്ങാന്‍ മഅ്ദനിക്ക് ആയുസ്സ് ബാക്കിയുണ്ടായാലും കോയമ്പത്തൂര്‍, എറണാകുളം, കോഴിക്കോട് കേസുകള്‍ പിന്നെയും ബാക്കിയാണ്.
(തുടരും)

No comments:

Post a Comment