Tuesday, July 5, 2011

മഅ്ദനി ഇന്ന് ആശുപത്രി വിടും

(courtesy: Madhyamam daily)

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅ്ദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅ്ദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.

28 ദിവസത്തെ പഞ്ചകര്‍മ ചികില്‍സയാണ് മഅ്ദനിക്ക് നല്‍കിയത്. നിരവധി രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും നേരിടുന്ന മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ മാറ്റമുണ്ടെന്നാണ് തിങ്കളാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ച അഭിഭാഷകന്‍ അഡ്വ. ഉസ്മാനോട് ഡോക്ടര്‍മാര്‍ പറഞ്ഞത്.  ആറുമാസം കൂടുമ്പോള്‍ നിലവിലുള്ള ചികില്‍സ തുടര്‍ന്നാലേ പൂര്‍ണമായ മാറ്റം ഉണ്ടാകൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മൂന്നാഴ്ചയിലൊരിക്കല്‍ സാധാരണ പരിശോധനകളും അനിവാര്യമാണ്. കാലങ്ങളായി മഅ്ദനിയെ അലട്ടുന്ന സ്‌പോണ്ടിലൈറ്റിസിന് വേണ്ടിയാണ് പഞ്ചകര്‍മ ചികില്‍സ നടത്തിയത്. പ്രമേഹം മൂലം കാഴ്ചക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ നടുവേദന, പുറംവേദന, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവക്ക് പുറമെ കൃത്രിമക്കാല്‍ മൂലം കാലിന് മരവിപ്പും ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഭക്ഷണ രീതികളിലും പ്രത്യേക നിര്‍ദേശങ്ങള്‍ സൗഖ്യയിലെ ഡോക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്.

ഡിസ്്ചാര്‍ജ് സമയത്ത് സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കോ അനുയായികള്‍ക്കോ അനുമതി ലഭിച്ചിട്ടില്ല. ജയില്‍ അറ്റന്‍ഡറും പൊലീസുമാണ് ഇപ്പോള്‍ മഅ്ദനിക്കൊപ്പമുള്ളത്.

No comments:

Post a Comment