Friday, July 22, 2011

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
(Courtesy: http://marushabdam.blogspot.com/2011/07/blog-post.html )

കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.

ഞാന്‍ കഴിഞ്ഞവര്‍ഷം വരെ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും രാജ്യമാകെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം യാത്രകളിലൂടെ രാജ്യത്തെ പല തടവറകളിലും നിരപരാധികളായ ധാരാളം ചെറുപ്പക്കാരെ -അവരില്‍ വലിയ വിഭാഗം മുസ്ലീങ്ങളാണ്- കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണ്ടെത്താനായിട്ടുണ്ട്. കൂടുതല്‍ കേസുകളും ഭീകരത വിരുദ്ധയുദ്ധം എന്നതിന്റെ പേരിലാണ്. ഇത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമല്ല കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. തീര്‍ച്ചയായും ഇതില്‍ അതിശകതമായ ഗൂഢാലോചനയുണ്ട്. കേവലം ഗൂഢാലോചനമാത്രമല്ല. പോലീസിലും രാഷ്ടീയ നേതൃത്വങ്ങളിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന പൊതുബോധം ഇതില്‍ ശക്തമായി സ്വാധീനം ചെയുത്തുന്നുണ്ട്. ഭീകരവിരുദ്ധയുദ്ധം എന്ന പേരില്‍ ആരെ എന്തു ചെയ്താലും അതു എന്തിനാണെന്നു ചോദിക്കാന്‍ ആരും മുന്നോട്ടു വരില്ല. ഇതാണ് കര്‍ണ്ണാടകയില്‍ മഅദനിക്കു സംഭവിച്ചത്. ഇതുതന്നെയാണ് ഇന്ത്യയില്‍ നിരവധി മുസ്ലീം യുവാക്കള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുംബൈ ബോംബു സ്‌ഫോടനമുണ്ടായതിനെതുടര്‍ന്നുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇപ്പോള്‍ തന്നെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുകഴിഞ്ഞു. സ്‌ഫോഡനമുണ്ടായ രാത്രി കഴിയും മുന്‍പ് തന്നെ മീഡികള്‍ ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും സിമിയുമാണെന്ന് പറയാന്‍ തുടങ്ങി. പോലിസിനെ ഉദ്ധരിച്ചുകൊണ്ടാണ് മീഡിയകള്‍ ഇത് നിരത്തുന്നത്. ഞാന്‍ നിരവധി പത്രങ്ങള്‍ പരിേേശാധിച്ചു.ചാനലുകളുടെ ചര്‍ച്ചകള്‍ കണ്ടു. പക്ഷേ ഒന്നിലും ഇക്കാര്യം വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാരെന്നോ അയാളുടെ റാങ്ക് ഏതാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം നിലപാടുകള്‍ പ്രാകൃതമാണ്. ഇതാണ് യഥാര്‍ത്ഥ ക്രിമിനലിസം. പോലീസ് തന്നെ നിരപരാധികളെ ക്രമിനലുകളാക്കി ചിത്രീകരിക്കുന്നു; സംശയങ്ങല്‍ ജനിപ്പിക്കുന്നു.

സിമിയുടെ പേരു പറഞ്ഞ് നൂറുകണക്കിന് ചെറുപ്പക്കാരെ 2001 ല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ്ട് മുഴുവന്‍ പേരും ഇത്തരത്തില്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപ്പെട്ടവരാണെന്ന് കോടതികളില്‍ തെളിയികാന്‍ സാധിച്ചിട്ടില്ല. ഗുജറാത്ത് , ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് , ഡല്‍ഹി എന്നിവടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും ഉള്ളത്. ഒരുമാസം മുന്‍പ് 4 ചെറുപ്പക്കാര്‍ മദ്ധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേര്‍ ഉജ്ജയിനില്‍ നിന്നും മറ്റ് രണ്ടുപേര്‍ മറ്റൊരു പട്ടണത്തില്‍ നിന്നുമാണ്. പോലീസ് പറയുന്നത് ഇവര്‍ സിമിയുടെയും ഇന്ത്യന്‍ മുജാഹിദീന്റേയും പ്രവര്‍ത്തകരാണെന്നാണ്.

ഞാനും മനുഷ്യാവകാശപ്രവര്‍ത്തകയുമായ മനീഷ സേഥിയും എന്നോടോപ്പമുണ്ടായിരുന്നു. ഡല്‍ഹി ജാമിയമില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തകയാണ് മനീഷ. 2008 ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥവസ്തുതകള്‍ പുറം ലോകത്തെ അറിയിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് മനീഷാ സേഥി. ഞങ്ങള്‍ പോലിസ് അറസ്റ്റുചെയത ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാരുമായി സംവദിച്ചു. പോലീസ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആ നാലു ചെറുപ്പക്കാര്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് ഞങ്ങള്‍ക്കു ബോധ്യമായി.

മദ്ധ്യപ്രദേശിലെ കണ്ടുവ സിറ്റിയില്‍ 10 മുസ്ലീം ചെറുപ്പക്കാരെ പോലീസ് അരസ്റ്റ് ചെയ്തിരുന്നു. അവര്‍ ഭീകരാക്രമണ പദ്ധതിയിടാന്‍ യോഗം ചേന്നപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് അക്കൂട്ടത്തില്‍പ്പെട്ട ചെറുപ്പക്കാരന്റെ സഹോദരന്‍ -അദ്ദേഹം ഒരഭിഭാഷകനാണ.്- രണ്ടു ദിവസം മുന്‍പ് തന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയെന്നും പിന്നീടി തിരികെ വീട്ടിലെത്തിയില്ലെന്നും പരാതി നല്‍കിയിരുന്നു. ഇത് കോടതില്‍ സമ്മതിച്ച പോലീസ് അവനെ അറസ്റ്റ് ചെയ്ത ഉടനെ വിട്ടയച്ചു എന്നാണ് പറഞ്ഞത്.രണ്ടു ദിവസം മുന്‍പ് അറസ്റ്റിലായ ഒരാള്‍ അതേ സ്ഥലത്ത് പരസ്യമായി ഭീകരാക്രമണ പദ്ധതി തയ്യാറാക്കാന്‍ യോഗം ചേരുമോ?ഇങ്ങനെയാണ് കേസുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.

തെഹല്‍ഖ കേരള റിപ്പോര്‍ട്ടറായ കെ.കെ ഷാഹിനക്കെതിരെ കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയുള്ള കേസുകളുടെ വസ്തുത അന്വേഷിക്കാന്‍ ഒരുമ്പെട്ടു എന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്,. ആ കേസിലെ സാക്ഷികളെ കണ്ട് അവരുമായി സംസാരിച്ച് മഅദനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നു പുറത്തറിയിച്ചപ്പോള്‍ ഷാഹിനയെത്തന്നെ ഒരു കേസില്‍ പ്രതിയാക്കുകയായിരുന്നു!

ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും നേരെ ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ സിമി എന്നീ പേരുകളില്‍ എത്രപേരാണ് ദിനവും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്താണ് ഇന്ത്യന്‍ മുജാഹിദീന്‍. എനിടെയാണ് ഇതിന്റെ കേന്ദ്രം?. ലോകത്തുള്ള ഭീകര സംഘടനകള്‍ക്കെല്ലാം ഒരു കേന്ദ്രമുണ്ട്. ഫണ്ട് കണ്ടെത്തുന്നതിന്റെ ശൃംഖലയുണ്ട്. പക്ഷേ ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ചു പറഞ്ഞാല്‍ ഇതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല.ടിഫിന്‍ ബോക്‌സില്‍ ബോംബുവച്ചതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നാണ് പോലീസ് പറയുന്നത്. ആര്‍ക്കും ടിഫിന്‍ ബോക്‌സില്‍ ബോംബു വയ്ക്കാമെല്ലോ! അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബുണ്ടാക്കിയത്. അതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നും പോലീസ് പറയുന്നു. രാജ്യത്ത് ധാരാളമായി കിട്ടുന്ന രാസ വസ്തുവാണ് അമോണിയം നൈട്രേറ്റ്. അതുപയോഗിക്കുന്നവരെല്ലാം ഇന്ത്യന്‍ മുജാഹിദീനാണോ! നിരവധി മുസ്ലീം ചെറുപ്പക്കാരെ ഇന്ത്യന്‍ മുജാഹിദീന്‍ എന്നപേരില്‍ അറസ്റ്റു ചെയ്യുകയാണ!്. പോലീസിന് ഒരു കൊലപാതകിയെ കൊല നടത്തുന്നതിന് മുന്‍പ് അറസ്റ്റു ചെയ്യാന്‍ കഴിയുമോ? പോലീസിന് ഒരു ബലാല്‍സംഗക്കേസിലെ പ്രതിയെ അവന്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാവുമോ? പക്ഷേ ടെററിസത്തിന്റെ പേരില്‍ അത്തരം ഒരു പ്രവര്‍ത്തിയിലേര്‍പ്പെടാത്തവരേയും പോലീസിന് ടെററിസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇത് വളരെ വിചിത്രമാണ്. അമ്പരിപ്പിക്കുന്നതാണ്.

മഅദനിയുടെ വിഷയത്തില്‍ കോടതിയിലെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ഇത് തള്ളപ്പെടുന്ന കേസാണെന്ന് എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. താമസിച്ചെത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്. മഅദനി ഒരു പൊതു പ്രവര്‍ത്തകനാണ്. രാഷ്ട്രീയ നേതാവാണ്. അദ്ദേഹം അതി വേഗം നീതി അര്‍ഹിക്കുന്നു. ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും അതിലുപരി പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും. ഒരു കേസിന്റെ വിചാരണക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുക എന്നത് നീതി നിഷേധമാണ്. അതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫാസ്റ്റ് ട്രാക്കില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ തീര്‍പ്പു കല്പിക്കണം. ഇതിനായി പരിശ്രമിക്കുക എന്നത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കര്‍ണ്ണാടകാ സര്‍ക്കാരിന്റെ ബാധ്യതയുമാണ്.

മഅദനിക്കു നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ എളിയ പിന്തുണ ഉണ്ടാകും..

1 comment:

  1. നാമെന്തുകൊണ്ട് വീഴ്ചകളിൽ നിന്നും പഠിക്കുന്നില്ല? രണ്ട് സ്ഫോടനങ്ങൾക്കിടയിൽ നമ്മുടെ സർക്കാറുകൾ എന്താണ് ചെയ്യുന്നത്? ഒരേ കുഴിയിൽ തന്നെ പല തവണ വീണിട്ടും എന്തുകൊണ്ട് നാം കണ്ണ് തുറക്കുന്നില്ല? എവിടെയാണ് നമുക്ക് പിഴക്കുന്നതും സ്ഫോടനക്കാർക്ക് പിഴക്കാത്തതും? നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങൾ ഒന്നിനും കൊള്ളാത്തവയോ? കേളികേട്ട നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ ആർക്കും എളുപ്പത്തിൽ ഭേദിക്കാൻ മാത്രം ദുർബ്ബലമോ? സർക്കാറുകൾക്കും പ്രതിപക്ഷത്തിനും പൊതുജനസുരക്ഷയുടെയും രാഷ്ട്രസുരക്ഷയുടെയും കാര്യത്തിൽ എന്ത് ഉത്തരവാദിത്തമാണുള്ളത്? ഭീകരരെ ശിക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യൻ നിയമവ്യവസ്ഥ പരിഹാസ്യമാംവിധം പരാജയപ്പെടുന്നുവോ?

    ReplyDelete