Sunday, July 24, 2011

മഅ്ദനിയുടെ ജയില്‍ മോചനത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഐക്യപ്പെടണം -സെമിനാര്‍


Published on Madhyamam daily dated 07/23/2011

മലപ്പുറം: നീതി നിഷേധത്തിന്റെ പ്രതിരൂപമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷി,മത,ജാതി വ്യത്യാസമില്ലാതെ നാട് ഐക്യപ്പെടണമെന്ന്  പി.ഡി.പി ഉത്തരമേഖലാ സെമിനാര്‍ അഭിപ്രായപ്പെട്ടു.മഅ്ദനി വേട്ടയുടെ കാണാപ്പുറങ്ങള്‍ എന്ന തലക്കെട്ടിലാണ് പരിപാടി   സംഘടിപ്പിച്ചത്. വിയോജിപ്പിന്റെ തലങ്ങളുണ്ടെങ്കിലും മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇന്ത്യന്‍ നീതി പീഠത്തിന്‍െ അന്യായമുഖം വെളിപ്പെടുത്തുന്നതാണ് മഅ്ദനിയുടെ ജയില്‍ വാസമെന്നും അദ്ദേഹം പറഞ്ഞു.


 രാജ്യത്തെ ഭരിക്കുന്നവരും ദുര്‍ബലപ്പെടുത്തുന്നവരും ചേര്‍ന്ന് നടത്തുന്ന വ്യവസായമാണ് നമ്മുടെ നാട്ടിലെ സ്‌ഫോടനങ്ങളും കലാപങ്ങളുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. സി.ഐ.എയുടേയും മൊസാദിന്റെയും ചാരന്‍മാര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരിലാണ് രാജ്യത്ത് നിരപരാധികള്‍ വേട്ടയാടപ്പെടുന്നത്. അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ കോടതി ജയിലിലാണ്. കോടതി സ്വതന്ത്രമല്ല. അതുകൊണ്ടാണ് കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ജയിലിനകത്ത് കോടതി സ്ഥാപിക്കുക വഴി സ്വതന്ത്രമായ നീതി നിര്‍വഹണത്തിനുള്ള വഴിയാണ് അടക്കപ്പെട്ടിരിക്കുന്നത്. കോടതിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാവുമെന്ന്  ഉറപ്പ്‌വരുത്തേണ്ടത് രാജ്യത്ത് നീതിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു മനുഷ്യനെയും എപ്പോഴും നിര്‍ദാക്ഷിണ്യം പീഡിപ്പിക്കാം എന്ന അവസ്ഥ ഇന്ന് മഅ്ദനിയുടെ കാര്യത്തില്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക്  നാളെ വിനയായി മാറുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം അഭിപ്രായപ്പെട്ടു. ഒമ്പതര വര്‍ഷം അന്യായമായി ജയിലില്‍ പീഡിപ്പിച്ചതിന് മഅ്ദനിയോട് നീതിന്യായ സംവിധാനം മാപ്പുപറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ആരെയും എപ്പോഴും ഏത് വകുപ്പും ഉപയോഗിച്ചും അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്നതുപോലുള്ള നിയമങ്ങളുടെ അടിവേരറുക്കും വരെ കോടതി വിധികള്‍ ഇങ്ങനെ തന്നെയേ ഉണ്ടാവൂ എന്ന് 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

തികഞ്ഞ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടും കൂടിയാണ് പൊലീസും അന്വേഷണ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. സാമാന്യ നീതിക്ക് നിരക്കാത്തതും ഭരണകൂട ഭീകരതക്കു വഴിവെക്കുന്നതുമായ നിയമങ്ങള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രെഫ.എ.പി. അബ്ദുല്‍ വഹാബ്, മമ്പാട് നജീബ് മൗലവി, അഡ്വ. എ.കെ. ഇസ്മായില്‍ വഫ,  പി.ഐ. നൗഷാദ്, അഡ്വ.ഷംസുദ്ദീന്‍, നാസര്‍ മേത്തര്‍, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ശ്രീജ മോഹന്‍, അലവി കക്കാടന്‍ എന്നിവര്‍ സംസാരിച്ചു. അജിത്കുമാര്‍ ആസാദ് അധ്യക്ഷത വഹിച്ചു. അഡ്വ. സുധാകരന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment